മുംബൈ: യുഎസ് ഫെഡറൽ റിസർവിന്റെ നയപ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിച്ചതിനാൽ, ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിവസവും ചുവപ്പണിഞ്ഞു. ഇന്ത്യയിൽനിന്നുള്ള അരി കയറ്റുമതിക്ക് യുഎസ് തീരുവ ചുമത്താൻ സാധ്യതയുണ്ടെന്ന സൂചനകളും വിപണിക്ക് തിരിച്ചടിയായി.
ബിഎസ്ഇ സെൻസെക്സ് 436.41 പോയിന്റ് (0.51%) താഴ്ന്ന് 84,666.28ൽ വ്യാപാരം പൂർത്തിയാക്കി. രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയാണ്. ഇൻട്രാഡേയിൽ സെൻസെക്സ് 719.73 പോയിന്റ് (0.84%) ഇടിഞ്ഞ് 84,382.96 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 121 (0.47%) പോയിന്റ് നഷ്ടത്തിൽ 25,839.65ലും ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ 232.55 പോയിന്റ് (0.89%) താഴ്ന്ന് 25,728ൽ എത്തിയിരുന്നു.
പ്രധാന സൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല സൂചികയിൽ നിഫ്റ്റി മിഡ്കാപ് (0.32%), സ്മോൾകാപ് (1.14%) എന്നിവ ഉയർന്നു. മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ (0.70%), പൊതുമേഖല ബാങ്ക് (1.29%), റിയൽറ്റി (0.95%), കണ്‍സ്യൂമർ ഡ്യൂറബിൾസ് (1.31%) എന്നിവ മാത്രമാണ് മുന്നേറിയത്. ഐടി (1.19%), ഓട്ടോ (0.72%) ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദം നേരിട്ടു. ബിഎസ്ഇ മിഡ്കാപ്, സ്മോൾകാപ് സൂചികകളും മുന്നേറി.
വിപണി തകർച്ചയ്ക്ക് കാരണങ്ങൾ
യുഎസ് ഫെഡ് തീരുമാനം സംബന്ധിച്ച ആശങ്കകൾ
യുഎസ് ഫെഡറൽ റിസർവിന്റെ രണ്ടു ദിവസത്തെ യോഗം തുടങ്ങുന്നതിനു മുന്നോടിയായി നിക്ഷേപകർ ആശങ്കയിലാണ്. ഫെഡറൽ റിസർവ് ഫലം ഇന്ന് വരാനിരിക്കേ 25 ബേസിസ് പോയിന്റ് നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നിലവിലുള്ള പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും അമേരിക്കൻ സന്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും കണക്കിലെടുത്ത് 2026ൽ സാന്പത്തിക ഞെരുക്കം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾക്കായി വിപണി കാത്തിരിക്കുകയാണ്.
ഇന്ത്യൻ അരി കയറ്റുമതിയെക്കുറിച്ച് ആശങ്ക
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ അമേരിക്കൻ വിപണിയിലേക്ക് അരി ‘തള്ളുന്നത്’ നിർത്തണമെന്ന് അഭിപ്രായപ്പെടുകയും തീരുവകൾ വഴി ഈ വിഷയം പരിഹരിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയുടെ അരി കയറ്റുമതിയെക്കുറിച്ച് ആശങ്കൾ വർധിച്ചു.
ഇന്ത്യൻ ബസുമതി അരിയുടെ നാലാമത്തെ വലിയ വിപണിയാണ് യുഎസ്. 2024-25 സാന്പത്തിക വർഷത്തിൽ ഇന്ത്യ 337.10 മില്യണ്‍ ഡോളറിന്റെ ബസ്മതി അരി യുഎസിലേക്കു കയറ്റുമതി ചെയ്തു. 274,213.14 മെട്രിക് ടണ്‍ അരിയുടെ കയറ്റുമതിയാണ് നടന്നത്.
ഇതേ കാലയളവിൽ, ഇന്ത്യ 54.64 മില്യണ്‍ ഡോളർ വിലമതിക്കുന്ന ബസ്മതി ഇതര അരി കയറ്റുമതി ചെയ്തു. ആകെ 61,341.54 മെട്രിക് ടണ്‍. ഇത് ഇന്ത്യൻ ബസ്മതി ഇതര അരിയുടെ 24-ാമത്തെ വലിയ വിപണിയായി യുഎസിനെ മാറ്റി.
എഫ്ഐഐകളുടെ തുടരുന്ന വിറ്റഴിക്കൽ
വിദേശ സ്ഥാപന നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്നുള്ള വിറ്റഴിക്കൽ തുടരുന്നു. എട്ടാം ദിവസവും വിൽപ്പനക്കാരായ ഇവർ തിങ്കളാഴ്ച 655.59 കോടിയുടെ ഓഹരികളാണ് പിൻവലിച്ചത്.
ദുർബലമായ ആഗോള സൂചനകൾ: ആഗോള സൂചനകളുടെ ദൗർബല്യം ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ഏഷ്യയിലെ പ്രധാന വിപണി സൂചികകളായ ഹോങ്കോംഗിന്റെ ഹാംഗ് സെംഗ്, ദക്ഷിണ കൊറിയയുടെ കോസ്പി, ഷാങ്ഹായിയുടെ എസ്എസ്ഇ കോന്പോസിറ്റ് എന്നിവ നഷ്ടത്തിലായി. എന്നാൽ, ജപ്പാന്റെ നിക്കീ സൂചിക നേട്ടത്തിലെത്തി.